Tuesday, June 8, 2021

ഒരു മൊട്ട പുരാണം

ശീ മൊട്ട.. പള പള മൊട്ട.. ഡും ഡും മൊട്ട…!


പുലർകാലെ ഒരു മണിക്കൂർ മദ്രസ്സ പഠനം കഴിഞ്ഞ് വീട്ടിൽ വന്നതിനു ശേഷമാണു സ്കൂളിലേക്കുള്ള യാത്ര , മദ്രസ കഴിഞ്ഞ് വന്ന ഉടനെ തന്നെ സ്കൂളിലേക്ക് ഉടനെ പാട വരമ്പിലൂടെയുള്ള നടത്തം ആയത് കൊണ്ട് മദ്രസ വിട്ട് വീട്ടിലേക്ക് വരുമ്പോൾ ഞാവൽ പഴം വീണത് പെറുക്കാനോ അല്ലെങ്കിൽ ഞാവലിനു കല്ലെറിയാനോ കൂട്ടുകാരൊത്ത് സൊറ പറഞ്ഞ് നടക്കാനോ ഉള്ള സമയം ഉണ്ടാവില്ല. പക്ഷെ സ്കൂൾ അവധിയായ ശനി, ഞായർ ദിവസങ്ങളിൽ മദ്രസ ഉച്ച വരെ ഉണ്ടാവും. ആ ദിനങ്ങളിൽ മദ്രസ വിട്ട് വീട്ടിലെത്താൻ ഏറെ സമയമെടുക്കും.
ഞങ്ങളുടെ വീടുകൾ ഒരേ വഴിയിലും അടുത്തടുത്തും ആയത് കൊണ്ട് ഞാനും മുഹമ്മദ്ക്കാടെ മകൻ യൂസുഫും, പിന്നെ മാമുദുക്കാടെ മകൻ ഉസ്മാനും കൂടി ഒരുമിച്ചാണു മദ്രസ വിട്ട് നടന്ന് വരിക. യൂസഫിനേയും എന്നെയും അപേക്ഷിച്ച് അത്യാവശ്യം തടിമിടുക്ക് ഉള്ള ഉസ്മാൻ മിക്കവാറും തല മൊട്ടയടിച്ചാണു അന്നൊക്കെ നടന്നിരുന്നത്. അതിനാൽ തന്നെ ഞാനും യൂസുഫും അവനോട് കയ്യകലം പാലിച്ചാണു നടക്കൽ അല്ലെങ്കിൽ അവന്റെ കൈ വിരൽ മടക്കികൊണ്ടുള്ള മേട്ടം ഞങ്ങളുടെ മണ്ടയ്ക്ക് കിട്ടും അത് ഞങ്ങളുടെ കയ്യിലിരിപ്പിന്റെ ഫലമാണെന്നത് ഒരു വാസ്തവമാണെങ്കിലും ഞങ്ങൾ കൂട്ടുകാരായി തന്നെ തുടർന്നു.
പക്ഷെ ഇടയ്ക്ക് ഞങ്ങൾ അവനെ മുൻ കൂട്ടി തയ്യാറാക്കിയ പ്ലാൻ അനുസരിച്ചു പറ്റിക്കും , മദ്രസ വിട്ടു വരുന്ന വഴിയിൽ ഉസ്മാനുമായി വല്യ ചങ്ങാത്തം ഭാവിച്ച് ഇല്ലാ കഥയും പറഞ്ഞ് യൂസ്ഫിന്റെ അമ്മായി പാത്തുമോൾത്താടെ വീടെത്തുന്നവരെ നടക്കും .അമ്മായിയുടെ വീടിന്റെ ഭാഗത്ത് നിന്ന് വലത്തോട്ട് തിരിഞാൽ എന്റെ വീടും ഇടത്തോട്ട് തിരിഞ്ഞാൽ യൂസുഫിന്റെയും ഉസ്മാന്റെയും വീടാണെങ്കിലും പാത്തുമോൾത്താടെ പടി കടന്നാൽ അവരുടെ പറമ്പിലൂടെ എന്റെയും യൂസുഫിന്റെയും വീട്ടിലേക്ക് എളുപ്പമാണ്. അങ്ങിനെ ഉസ്മാനുമായുള്ള താത്കാലിക അധിക ചങ്ങാത്തം അമ്മായിയുടെ വീട്ടു പടിക്കലെട്ടുന്നതോടെ അവസാനിക്കും അവിടെയെത്തിയാൽ ഞങ്ങൾ കോറസായി ഉസ്മാനെ നോക്കി.. ഒരു മുദ്രാവാക്യമാണ് ..
ശീ മൊട്ട.. പള പള മൊട്ട.. ഡും ഡും മൊട്ട…
വിളിയുടെ മുന്നോടിയായി ഞങ്ങൾ സുരക്ഷിത മേഖലയായ അമ്മായിയുടെ പറമ്പിലേക്ക് കടക്കും .. ഉസ്മാൻ ഞങ്ങളെ തല്ലാൻ ഓടിയെത്തുമ്പോഴേക്കും രക്ഷകയായി അമ്മായി പ്രത്യക്ഷപ്പെടും. ഞങ്ങൾ അവനെ കളിയാക്കിയതൊന്നും രേഖയിൽ ഉണ്ടാവില്ല. അതിനാൽ തന്നെ ‘നാളെ ഞാൻ എടുത്തോളാം‘ എന്ന് ആംഗ്യം കാട്ടി ഉസ്മാൻ നടന്നു നീങ്ങും പിന്നെ അടുത്ത ഒരാഴ്ച അവന്റെ കയ്യിൽ പെടാതെ നോക്കും. വീണ്ടും ഞങ്ങൾ ചങ്ങാതികളായി മാറും…രണ്ട് ദിനം കഴിഞ്ഞാൽ മൊട്ടയെ കളിയാക്കി ഓടൽ ആവർത്തിക്കും.. പിന്നെയും ഒരാഴ്ച ജാഗ്രത.. ഇന്ന് യൂസുഫും ഉസ്മാനും ആ കഥകൾ ഓർക്കുന്നുണ്ടോ എന്തോ..!
കാൽ നൂറ്റാണ്ട് കാലത്തെ പ്രവസത്തിനു ശേഷവും എന്റെ തിരുമണ്ടയിൽ ബാക്കിയായ ഒറ്റപ്പെട്ട ചില തുരുത്തുകൾ വെട്ടിയൊരുക്കാനായി , ബാർബർ ഷോപ്പ്കാർക്ക് ഒരു പണിയായിക്കോട്ടെ എന്ന് കരുതി ഇടയ്ക്ക് സന്ദർശനം നടത്താറുള്ളത് ലോക് ഡൌൺ കാരണം മുടങ്ങിയതിന്റെ പറ്റിൽ സ്വന്തമായി തന്നെ ആ മംഗള കർമ്മം നിർവഹിക്കാൻ തീരുമാനിക്കുകയും , സ്വന്തം ഭാര്യയുടെ സഹായത്തോടെ perfect ok ആയില്ലെങ്കിലും ഒരുവിധം ഭംഗിയായി നിർവഹിക്കുകയും ചെയ്തപ്പോൾ ഒരു താത്കാലിക ആശ്വാസം..ഒപ്പം ഉസ്മാന്റെ ശീ മൊട്ട വീണ്ടും ഓർമ്മയിൽ എത്തി..
മദ്രസയിലേക്കും സ്കൂളിലേക്കുമുള്ള നടത്തവും ചങ്ങാത്തവും പിണക്കങ്ങളും , കുഞ്ഞി തോട്ടിലെ മീൻ പിടുത്തവും, കളികളും .. എല്ലാം എന്നേക്കുമായി പോയ് മറഞ്ഞുവെങ്കിലും വീണ്ടും വീണ്ടും ആ കാലത്തിലെക്ക് മനസ് പറന്ന് പോവുകയാണ്.. ജീവിതം ഓൺലൈൻ ആയപ്പോൾ നഷ്ടപ്പെടുന്നവയുടെ കണക്കുകളിൽ കുരുന്നുകളുടെ ബാല്യകാല മദ്രസ /സ്കൂൾ ജീവിത സന്തോഷങ്ങൾ.. കൂടിചേരലുകൾ കൂട്ടുകൾ ,..തിരിച്ച് നൽകാനാവുമോ ..! ആകുലതകൾ ബാക്കി..

Monday, November 2, 2020

ഗബ്ബർ സിംഗിന്റെ ഭീഷണി..!

പൊതു നിരത്തിൽ, കമ്പനി പരിസരങ്ങളിൽ എവിടെയായാലും മണലും പൊടിയും മാലിന്യങ്ങളും അടിച്ചുവാരി വൃത്തിയാക്കുന്ന തൊഴിലാളികളെ കണ്ടാൽ അറിയാതെ മനസ് ഏറെ പിറകിലേക്ക് സഞ്ചരിക്കും.
1992ൽ പ്രവാസജീവിതത്തിന്റെ ആദ്യഘട്ടത്തിൽ സൌദി അറേബ്യയിലെ അൽ കോബാറിലെ ഒരു ഓഫീസിൽ കേവലം ഒരു മാസത്തെ ഓഫീസ് അസിസ്റ്റന്റ് ജോലിക്ക് ശേഷം സ്പോൺസറുടെ തന്നെ ജേഷ്ടൻ ഗബ്ബർ സിംഗിന്റെ ( തൊഴിലാളികൾ അയാൾക്ക് നൽകിയ വിളിപ്പേര് അഥവാ സ്വാഭാവ സർട്ടിഫിക്കറ്റ് ) തുക്ബയിലുള്ള അറബി ഹോട്ടലിൽ ജോലിയെടുക്കുന്ന സമയം. ഒട്ടും പരിചയമില്ലാത്ത, പ്രയാസകരമായ ജോലിയെടുത്ത് ആറുമാസത്തോളം പിടിച്ചു നിന്ന ശേഷം, ഈ ജോലി തുടരാൻ ആവില്ലെന്നും നാട്ടിലേക്ക് തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ട് ജോലി നിർത്തിയതിന്റെ ദേശ്യം കൊണ്ട് വിറപൂണ്ട് ഗബ്ബർ സിംഗിന്റെ ഭീഷണി ‘നിന്നെ ഞാൻ റോഡിൽ ക്ലീനിംഗിന് വേണ്ടി നിയോഗിക്കും '!! .അയാളുടെ സ്വഭാവവും അധികാരസ്ഥാനങ്ങളിൽ ഉള്ള സ്വാധീനവും മറ്റും വെച്ച് ഭീഷണിയിൽ ഭയം തോന്നിയിരുന്നെങ്കിലും ഹോട്ടലിൽ ജോലി ചെയ്തിരുന്ന ഒരേ ഒരു മലയാളിയായ പ്രിയ സുഹൃത്ത് റ്റോണി എന്ന് വിളിച്ചിരുന്ന അന്റണി ലോറൻസിന്റെയും , മറ്റ് ഹിന്ദിക്കാരായ സഹ ജോലിക്കാരുടെയും അകമഴിഞ്ഞ പിന്തുണ കൊണ്ട് തീരുമാനത്തിൽ ഉറച്ച് നിന്ന് അവിടെ നിന്ന് രക്ഷപ്പെടുകയാണുണ്ടായത്.

28 വർഷങ്ങൾ കഴിഞ്ഞെങ്കിലും, ഇന്നും എല്ലാ കാലവാസ്ഥകളും സഹിച്ച് നാടും നഗരവും വൃത്തിയാക്കുന്ന കുറഞ്ഞ ശമ്പളക്കാരായ തൊഴിലാളികളെ കാണുമ്പോൾ, എട്ട് മാസത്തെ സൌദി ജീവിതവും ഗബ്ബാർ സിംഗും അവന്റെ ഭീഷണിയും മങ്ങാതെ മനസിൽ തെളിയും. പിന്നെ ഈ തെഴിലാളികളിൽ ഞാൻ എന്നെ കാണും.. അത് കൊണ്ട് തന്നെയാവാം റോഡിൽ അലക്ഷ്യമായി മാലിന്യങ്ങൾ എറിയുന്നവരെ കാണുമ്പോൾ, വേസ്റ്റ് നിക്ഷേപിക്കാൻ വെച്ചിരിക്കുന്ന ബോക്സുകളിൽ ഇടാതെ അതിന്റെ പരിസരത്ത് വിതറിയിടുന്നത് കാണുമ്പോൾ അമർഷവും ഒപ്പം സങ്കടവും തോന്നുന്നത്.



ജീവിത പാഠങ്ങൾ ഏറെ നൽകിയ ആ ചുരുങ്ങിയ കാലഘട്ടം ..മറക്കാനാവാത്ത സൌദി പ്രവാസ ജീവിതം.. ഏറെ അനുഭവങ്ങൾ ബാക്കി.!! 

Monday, October 26, 2020

എന്റൂപ്പാക്കൊരു കടയുണ്ടായിരുന്നു

 അബുദാബിയിൽ ഹംദാൻ പോസ്റ്റ്‌ ഓഫീസിന് അടുത്തായി ഉപ്പാടെ ഗ്രോസറി കട ഉണ്ടായിരുന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം പോയപ്പോൾ..!



ഉപ്പ 25 വർഷത്തിലധികം ഇവിടെ ഉണ്ടായിരുന്നു 2000 ത്തിൽ ആണ് പ്രവാസം അവസാനിപ്പിച്ചത്. 94 മുതൽ 2000 വരെയുള്ള കാലത്ത് മുസഫയിൽ നിന്ന് ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഞാൻ ഇവിടെ എത്തുമായിരുന്നു. കമ്പനി വണ്ടിയിൽ സെൻട്രൽ മാർക്കറ്റ് വരെ പിന്നെ അവിടെ നിന്ന് ഖലീഫ പാർക്ക് വഴി നടത്തം. ഉപ്പയുമായി സംസാരിച്ചു കുറെ നേരം കടയിൽ ഇരിക്കും. ചിലപ്പോൾ മുൻവശത്തുള്ള ഒരു ചായക്കടയിൽ നിന്ന് ചായയും പഴം പൊരിയും കഴിക്കും. പിന്നെ തിരിച്ചു നടത്തം ഇടയ്ക്ക് ഖലീഫ പാർക്കിൽ അൽപനേരം ഒറ്റയ്ക്ക് ഇരിക്കും. സ്വപ്‌നങ്ങൾ കുറെ നെയ്തു കൂട്ടും. മാർക്കറ്റിലെത്തി മുസഫയിലേക്ക് പട്ടാണി ടാക്സിയിൽ പഷ്ത്തു ഭാഷയിൽ പാട്ടും, നഷ് വാറിന്റെ മണവും സഹിച്ചു യാത്ര. ചില തബ്ലീഗ് പട്ടാണികളുടെ സുവിശേഷവും.
വിവാഹം കഴിഞ്ഞു ബീവി ആദ്യമായി അബുദാബിയിൽ സന്ദർശന വിസയിൽ എത്തിയപ്പോൾ ഖാലിദിയയിൽ ആയിരുന്നു താമസം, ജൂൺ മാസത്തിലെ ചൂടും ഉഷ്ണവും സഹിച്ച് വൈകീട്ട് നടത്തം ബീവിയുമായി ഖാലിദിയയിൽ നിന്ന് കോർണീഷ് വഴി ഹംദാനിലെ ഉപ്പാടെ കട വരെ, ചായക്കൊപ്പം ബീവിക്ക് കിട്ടുന്ന ചോകളേറ്റ് മിക്കവാറും ഞാൻ തന്നെ കഴിക്കും (ഒരു കൈ സഹായം ). തിരിച്ചു റൂമിലെത്തുമ്പോൾ വിയർത്ത് കുളിച്ചിരിക്കും പക്ഷെ ഒട്ടും മടുപ്പും ക്ഷീണവും തോന്നിയിരുന്നില്ല ആ യാത്രകൾക്ക്.

കഴിഞ്ഞ വ്യാഴാഴ്ച സുഹൃത്തുമൊന്നിച്ചു ഉപ്പാടെ കട ഉണ്ടായിരുന്ന സ്ഥലത്ത് പോവേണ്ട ആവശ്യം വന്നു. അന്നത്തെ ഗ്രോസറി ഇന്ന് പ്രിന്റിംഗ് പ്രസ്സ് ആയി. അടുത്തുണ്ടായിരുന്ന ചായക്കട പിറക് വശത്ത് ചെറിയ ഒരു ഹോട്ടൽ ആയി ഇന്നും പ്രവർത്തിക്കുന്നു. ഉച്ച ഭക്ഷണം അവിടെ നിന്ന് കഴിച്ചു . ചുരുങ്ങിയ വിഭവങ്ങൾ, വിലയും കുറവ് (6 ദിർഹം ) കൂടുതൽ മസാല കൂട്ടില്ലാതെ.

അന്ന് കടയിലെ സ്റ്റോക്ക് അടുത്തുള്ള വേറെ ഒരു ഗ്രോസറിക്കാരന് കൊടുത്ത് (ഇന്നും ആ കട അവിടെ ഉണ്ട് അതേ പേരിൽ, ഉപ്പാക്ക് കൊടുക്കാൻ ഉണ്ടായിരുന്ന പൈസ ചോദിക്കാൻ നിരവധി തവണ ഞാൻ അവിടെ പോയിട്ടുണ്ട്, പിന്നെ ഏതാണ്ട് 18 വർഷം കഴിഞ്ഞു അയാൾ നാടും വീടും അന്വേഷിച്ചു കുടുംബ സമേതം വീട്ടിലെത്തി ഉപ്പാക്ക് കുറച്ചു പൈസ, കിട്ടേണ്ട തുകയുടെ പത്തിലൊന്ന് പൈസ കൊടുത്ത് പൊരുത്തപ്പെടണം എന്ന് പറഞ്ഞു അവസാനിപ്പിച്ചു പോയി. ) കിട്ടിയ (കിട്ടാത്ത) വിലക്ക് കട കൊടുത്ത് ഉപ്പ നാട്ടിൽ പോവേണ്ടി വന്നു. (ഞാൻ കൂടി നിർബന്ധിപ്പിച്ച് അയച്ചു എന്നും പറയാം) ചില ആരോഗ്യ പ്രശനങ്ങൾ കാരണം.

ജോലി വിട്ട് ഉപ്പാടെ കട ഏറ്റെടുത്ത് ബിസിനസിലേക്ക് തിരിഞ്ഞിരുന്നുവെങ്കിലെന്ന് ഇന്ന് വെറുതെ ആലോചിച്ചിട്ട്‌ കാര്യമില്ല, എങ്കിലും ആലോചനകളിൽ അറിയാതെ കയറി വരുന്നതിനെന്തു ചെയ്യാം.

Reality എന്നത് നാം അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ് എന്ന് ഓർമ്മിച്ചു പുതിയ കടയുടെ പേര്

Related Posts with Thumbnails